വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, ഹോട്ടലിൽ സംഘർഷം; ഒളിവിലായിരുന്ന 5 പേർ അറസ്റ്റിൽ
കളമശേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തെ തുടർന്ന് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കെ ഡിഎച്ച്പി കമ്പനി ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിൽ പി.വിഷ്ണു (26), എം.മഹേഷ് കുമാർ (25), ബി.സുകുമാരൻ (28), എ. ആൻ്റണി (24), അതുൽ ബാബു (28) എന്നിവരെയാണ് മൂന്നാർ എസ് എച്ച് ഓ മനേഷ് കെ.പൗലോസ്.എസ് ഐ പി.ബി.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറു ചെയ്തു.
സംഭവത്തിൽ കൊച്ചി കളമശേരി സ്വദേശികളുൾപ്പെടെ ഏഴു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പുതുവർഷദിനത്തിൽ പഴയ മൂന്നാർ ലക്ഷ്മി റോഡിൽ വച്ചാണ് സംഘർഷമുണ്ടായത്. കളമശേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനു ശേഷം കളമശേരി സ്വദേശികൾ ഭക്ഷണം കഴിക്കാനായി പഴയ മൂന്നാറിലെ ആലിബാബ ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇവരെ ലക്ഷ്മി സ്വദേശികളായ പത്തോളം യുവാക്കൾ അക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ ഹോട്ടലിന് രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. സംഭവത്തിൽ ഏഴു പേരെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
യാത്രക്കാര്‍ സീറ്റിനടിയില്‍ ഒളിച്ചു; യാത്രാ വിമാനത്തിനു നേരെ കനത്ത വെടിവെപ്പ്!