വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട : മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പത്തനംതിട്ടയിൽ 2 പേർ പിടിയിൽ. പത്തനംതിട്ട നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത് . അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), വെസ്റ്റ് ബംഗാൾ സ്വദേശിയായ അങ്കിത് ( 22), ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാൾ സ്വദേശിയായ സഞ്ജിത്ത് ( 18)എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം