ലണ്ടൻ മോഡലിൽ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സർവീസിനായി ഇലക്ട്രിക് ബസുകൾ എത്തുന്നു. ആദ്യ ബാച്ചിൽ 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്.

തിരുവനന്തപുരം: ലണ്ടൻ മോഡലിൽ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സർവീസിനായി ഇലക്ട്രിക് ബസുകൾ എത്തുന്നു. ആദ്യ ബാച്ചിൽ 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും. 

കൊവിഡിന് ശേഷം നഗരവാസികളെ കെഎസ്ആർടിസിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ നിർണായക പങ്കാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ സർവീസിനുള്ളത്. തുടക്ക കാലത്തുള്ളതിന്റെ ഇരട്ടിയോളം യാത്രക്കാർ കയറിത്തുടങ്ങിയെങ്കിലും സർവീസ് പൂർണ തോതിൽ ലാഭകരമായിട്ടില്ല. സർക്കുലർ സർവീസ് ലാഭത്തിലാക്കുന്നതിനാണ് ഇലക്ട്രിക് ബസിലേക്കുള്ള ചുവടു മാറ്റം. 

ഈ മാസം രണ്ട് ഘട്ടങ്ങളിലായി 25 ഇലക്ടിക് ബസുകൾ കൊണ്ടുവരാനായിരുന്നു ധാരണ. അൽപ്പം വൈകിയെങ്കിലും ഇതിലുള്ള അഞ്ച് ബസുകളാണ് ഇപ്പോൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ 10 ബസ്സുകളും മൂന്നാം ഘട്ടത്തിൽ 15 ബസ്സുകളും എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ലോ ഫ്ലോര്‍ ബസുകളാണ് സിറ്റിയിൽ സര്‍ക്കുലർ സര്‍വീസ് നടത്തുന്നത്. 

നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക. അവിടങ്ങളിൽ സർവീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടിൽ സർവീസിലേക്ക് മാറ്റും. ഇലക്ടിക് ബസുകൾ എത്തുന്നതോടെ ഇന്ധനച്ചെലവ് കുറയുമെന്നും ടിക്കറ്റ് കളക്ഷൻ കൂടുമെന്നും മാനേജ്മെൻറ് കണക്ക് കൂട്ടുന്നു. നിലവിൽ ശരാശരി 25000 ആളുകൾ കയറുന്ന സർവീസിന്റെ പ്രതിദിന കളക്ഷൻ രണ്ടര ലക്ഷം രൂപയാണ്.

Read more: സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയ്ന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു

വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസ; ഷംസുദ്ധീന്റെ കൃഷിയിടം വേറെ ലെവല്‍

മലപ്പുറം: വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസ. ഏതൊരു മനുഷ്യനും കണ്ണിന് കുളിര്‍മയേകുന്ന ഈ കാഴ്ച കണ്ടു മടങ്ങുമ്പോള്‍ വിദേശയിനം പഴങ്ങളും വാങ്ങിയാണ് ഓരോരുത്തരും വീട്ടിലേക്ക് പോകുന്നത്. കോട്ടക്കല്‍ സ്വദേശിയും മുന്‍ പ്രവാസിയുമായ ചങ്ങരംചോല ഷംസുദ്ദീനാണ് തന്റെ വീടിന്റെ മുറ്റം നിറയെ വിദേശ പഴവര്‍ഗങ്ങള്‍ കൊണ്ട് മനോഹരമായിരിക്കുകയാണ്. 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ശേഖരിച്ച വിത്തുകളാണ് ഷംസുദീന്റെ വീട് ഇപ്പോള്‍ വിദേശയിനം പഴവര്‍ഗ്ഗങ്ങളുടെ പറുദീസയായി മാറിയത്.

കേട്ടുകേള്‍വി പോലും ഇല്ലാത്ത നിരവധി ഇനം പഴവര്‍ഗ്ഗങ്ങളാണ് ഇവിടെയുള്ളത്. ഷംസുദ്ദീന്റെ വീട്ടുമുറ്റത്തെ റംബൂട്ടാനും മറ്റു വിദേശപഴങ്ങളും കാണാനും കൃഷി രീതി പഠിക്കാനും പ്രതിദിനം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പൂര്‍ണമായി ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ആയതുകൊണ്ടുതന്നെ നാട്ടിലും വിദേശത്തും ഷംസുദീന്റെ പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാല്‍പതോളം തരത്തിലുള്ള ജബോട്ടിക്ക, അറുപതോളം ഇനത്തില്‍പ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിവിധ തരത്തിലുള്ള റമ്പൂട്ടാന്‍, മാമ്പഴം മാങ്കോസ്റ്റീന്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനം കായ് കനികളാണ് ഷംസുദീന്റെ വീട്ടുമുറ്റത്ത് കാണാന്‍ കഴിയുന്നത്.

Read more: കായംകുളത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി

ഇതിനു പുറമേ വീടിനെ മനോഹരമാക്കാന്‍ വിവിധ തരത്തിലുള്ള നിരവധി ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലം മുതല്‍ വീട്ടാവശ്യത്തിന് പുറമെ ഷംസുദീന്‍ റംബൂട്ടാന്‍ പുറത്ത് വില്‍ക്കുന്നുമുണ്ട്. മികച്ച പരിപാലനം നല്‍കിയാല്‍ ഏതു വീട്ടുമുറ്റത്തും ഇതെല്ലാം ഉണ്ടാകുമെന്ന് കര്‍ഷകനായ ഷംസുദ്ദീന്‍ പറയുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൃഷിഭവനില്‍ നിന്നും മറ്റും മികച്ച സഹായങ്ങളാണ് ലഭിക്കുന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ സി എച്ച്എസ് ട്രോപ്പിക്കല്‍ ഫ്രൂട്ട് ഫാം എന്ന പേര് നല്‍കി ചെറിയ രീതിയിലുള്ള സംരംഭത്തിനും ഷംസുദ്ദീന്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് പഴങ്ങള്‍ വാങ്ങാനും ചെടികള്‍ കൊണ്ടുപോകാനുമായി ഇവിടെ എത്തുന്നത്.