തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് വിവരം

കൊച്ചി: കളമശേരിയിലി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ വീട്ടിൽ മോഷണം നടന്നു. കള്ളനെ പൊലീസ് പിടികൂടി. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ കള്ളനും യഹോവയുടെ സാക്ഷിയാണെന്ന് പൊലീസ് പറയുന്നു. എറണാകുളം നോർത്ത് അയ്യപ്പൻ കാവിലെ തങ്കം ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. 27.5 പവൻ സ്വർണം, രണ്ടര ലക്ഷം രൂപയുടെ ഡയമൻഡ് ആഭരണം എന്നിവയാണ് കവർച്ച നടത്തിയത്. പ്രതിയുടെ പക്കൽ നിന്നും മോഷ്ടിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തുവെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

എളംകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രിൻസ് കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു. വീടിനകത്ത് കയറിയ പ്രതി കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചു. പ്രിൻസ് കവർന്ന ആഭരണങ്ങൾക്ക് ഏതാണ്ട് 15 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറയുന്നു. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. 

തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് വിവരം. തങ്കം ജെയിംസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 24 മണിക്കൂറിനകം നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്