കാഞ്ഞിരക്കോട് ഒരു വീടിന്റെ ഉമ്മറപ്പടിക്ക് സമീപം എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

കാഞ്ഞിരക്കോട്: വീട്ടുമുറ്റത്ത്, ഉമ്മറപ്പടിക്ക് സമീപം എട്ടടിയോളം നീളമുള്ള മലമ്പാമ്പ് ചുരുണ്ടുകൂടി കിടന്നത് ആദ്യം കണ്ടത് അതുവഴി നടന്നുപയോ നാട്ടുകാരിൽ ചിലരാണ്. കാഞ്ഞിരക്കോട് മോസ്കോ കരുവള്ളിയിലെ ആനന്ദിനോട് അവര്‍ കാര്യം പറഞ്ഞു. പാമ്പിന്റെ വലിപ്പം കണ്ട് സ്ത്രീകൾ അടക്കമുള്ളവര്‍ ഇത്തിരി പേടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വീടിൻ്റെ പ്രധാന വാതിലിന് തൊട്ടടുത്ത്, ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. ഉടൻ തന്നെ ആനന്ദനും നാട്ടുകാരും ചേർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ കയറോ വലയോ ഉപയോഗിച്ച് നീക്കുന്നത് അപകടകരമായതിനാൽ ആരെയും അടുപ്പിക്കാതെ നാട്ടുകാർ ജാഗ്രതയോടെ കാവൽ നിന്നു.

വിവരം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ഭീമൻ മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചത്. പിടികൂടിയ മലമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ഒടുവിൽ അങ്ങനെ വീട്ടുകാർക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി .