വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കടയിലെ ജീവനക്കാരിയായിരുന്ന ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമ ദിപിൻകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: വെള്ളറട നിലമാംമൂട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ ആക്രമിച്ച അച്ഛനും മകനും പൊലീസ് പിടിയിൽ. ശനിയാഴ്ച്ച രാത്രി 9:40ന് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു കൊണ്ട് നില്ക്കവേ രണ്ടുദിവസം മുന്‍പാണ് ഇവർ മാരക ആയുധങ്ങളുമായെത്തി ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉടമ ദിപിന്‍കുമാര്‍ വെള്ളറട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളറട പൊലീസ് സംഘം ദിപിൻകുമാറിൻ്റെ പരാതിയിൽ കേസെടുത്തു. പിന്നീട് ആക്രമണം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളുടെ പങ്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അച്ഛൻ സുനില്‍കുമാര്‍(39 ) മകൻ സുജിന്‍ (18) എന്നിവരെ പൊലീസ് പിടികൂടിയത്.
പിടിയിലായ സുനില്‍കുമാര്‍ വര്‍ഷങ്ങളായി വിദേശത്ത് ജോലിയിലായിരുന്നു. സുനില്‍ കുമാറിന്റെ ഭാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുമായിരുന്നു. ഭാര്യയോടുള്ള സംശത്തിലാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ് ഐ പ്രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


