എറണാകുളത്ത് ടിപ്പർ ലോറികൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം. കൊട്ടാരക്കരയിലെ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 

കൊച്ചി: അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തിറങ്ങി. പരിശോധനയിൽ ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 40.50 ലക്ഷം രൂപ വിവിധ കുറ്റങ്ങൾക്ക് പിഴ ചുമത്തി. ആകെ 40.50 ലക്ഷം രൂപ പിഴ ചുമത്തിയതിൽ, അമിത ലോഡ് കയറ്റിയ 65 വാഹനങ്ങൾക്ക് മാത്രം 21.48 ലക്ഷം രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. മൂന്ന് ടിപ്പർ ലോറികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊട്ടാരക്കരയിൽ കഴിഞ്ഞ ആഴ്ച മൂന്നുപേർ മരിച്ച ടിപ്പർ അപകടത്തെ തുടർന്നാണ് എറണാകുളം ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാത്രിയും പകലുമായി പ്രധാന ചരക്ക് ഗതാഗത മാർഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി വാഹനങ്ങൾ പിടികൂടി. അമിത ഭാരമുള്ള ടിപ്പർ ലോറികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈ വാഹനങ്ങൾക്ക് നികുതി അടയ്ക്കൽ ഒഴികെയുള്ള സേവനങ്ങൾ ലഭിക്കില്ല.

ഹെവി ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, പ്രവർത്തനക്ഷമമല്ലാത്ത സ്പീഡ് ഗവർണർ, ഇൻഷുറൻസ് - ഫിറ്റ്നസ് - പെർമിറ്റ് ഇല്ലാത്ത സർവീസ്, നിരോധിത സമയങ്ങളിൽ ടിപ്പർ ഓടിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ ട്രിപ്പുകൾക്കായി ഡ്രൈവർമാർക്ക് ഇൻസെന്റീവ് നൽകുന്ന രീതിയും അമിത വേഗത്തിന് കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.