പെരിങ്ങമ്മലയിൽ 15 അടി താഴ്ചയുള്ള കുഴിയിൽ വീണ നായയെ മൂന്നു ദിവസങ്ങൾക്ക് ശേഷം അഗ്നിരക്ഷാസേന രക്ഷിച്ചു. വ്യക്തിയുടെ പുരയിടത്തിൽ ടോയ്ലെറ്റിനായി എടുത്ത 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് നായ അകപ്പെട്ടത്.

തിരുവനന്തപുരം: കഴിഞ്ഞ 3 ദിവസമായി കുഴിയിലകപ്പെട്ടു വലഞ്ഞ നായക്ക് നാലാം നാൾ രക്ഷകരായി അഗ്നി രക്ഷാസേന. പെരിങ്ങമ്മല ആർ.സി ചർച്ചിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ടോയ്ലെറ്റിനായി എടുത്ത 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് നായ അകപ്പെട്ടത്. രക്ഷപ്പെടാനാകാതെ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് ഒടുവിൽ നാട്ടുകാർ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഇന്ന് രാവിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനുവിന്റെ നേതൃത്വത്തിലെത്തിയ സംഘം കുഴിയിലേക്ക് ഇറക്കിയ വലയിൽ കയറി നായ രക്ഷപെടുകയായിരുന്നു. മൂന്ന് ദിവസങ്ങളായി കുഴിയിൽ കിടക്കുകയായിരുന്നു നായയെന്നും രക്ഷിക്കാൻ മറ്റ് വഴികളില്ലാതായതിനാൽ ഫയർ ഫോഴ്സിനെ വിളിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

കുഴിയെടുത്തിട്ട് മാസങ്ങളായെങ്കിലും മൂടിയിരുന്നില്ല. ചുറ്റും കാടുകയറി അപകടാവസ്ഥയിലായ കുഴിമൂടാൻ ഉടമസ്ഥർക്ക് നിർദേശം നല്കിയതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. നായയെ രക്ഷപെടുത്തുന്നതിൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്ക് നിയമപരമായി ഒരു പരിരക്ഷയും നൽകാത്തതിനാൽ സ്വന്തം റിസ്കിലാണ് ഒരു ജീവൻ രക്ഷാപ്രവർത്തനം നടത്തിയത്. വിഴിഞ്ഞം യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു, ശ്യാംധരൻ, ഹരിദാസ്,ഡ്രൈവർ ജിബിൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.