രാവിലെ ആറ് മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപ്പിടുത്തം ഉണ്ടായത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ വൻ തീപിടുത്തം. കുട്ടനെല്ലൂരിലെ കാർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ആഢംബര കാറും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

രാവിലെ ആറ് മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപ്പിടുത്തം ഹൈസണ്‍ മോട്ടോഴ്സിന്‍റെ കുട്ടനെല്ലൂരിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പിൻഭാഗത്ത് സർവീസ് നടത്തുന്ന സ്ഥലത്താണ് ആദ്യം പുക ഉയർന്നത്. സുരക്ഷ ജീവനക്കാരൻ ഉടനെ ഫയർഫോഴ്സിനെ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂർ ശ്രമിച്ചാണ് തീ അണച്ചത്. 

കാർ ഷോറൂമിലും സർവീസ് സെന്ററിലും ഉണ്ടായിരുന്ന കുറച്ച് വാഹനങ്ങൾ പെട്ടെന്ന് നീക്കാനായി. മൂന്ന് ജീപ്പ് കോമ്പസ് വാഹനവും, ഇരുനില കെട്ടിടവും പൂർണ്ണമായും കത്തിയമർന്നു. തീ ആളിപ്പടർന്നതോടെ ഷോറൂമിന്‍റെ ചില്ലുകൾ പൊട്ടിത്തെറിച്ചു . പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തകര ഷീറ്റുകൾക്കും, ഓയിൽ കാനുകൾക്കും തീപിടിച്ചതാണ് ആളിക്കത്താൻ കാരണം. കെട്ടിടത്തിൽ അഗ്നിരക്ഷ പ്രതിരോധ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിൻവശത്ത് കാലിയായ ഓയിൽ ടിന്നുകൾ കൂട്ടിയിട്ടിരുന്നതിന് തീപിടിച്ച്, മറ്റിടങ്ങളിലേക്ക് പടർന്നതാകമെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്. 

YouTube video player

അതേസമയം, തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിൽ ഇന്നലെ പടര്‍ന്ന കാട്ടുതീ ഇരുവരെ അണയ്ക്കാനായില്ല. ഉച്ചക്ക് 1.30 മുതൽ പടർന്ന് പിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകുന്നില്ല. തീപിടുത്തത്തില്‍ അഞ്ച് കിലോ മീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചു. ജനവാസ മേഖലയുടെ അടുത്താണ് തീ പിടിച്ചത്. സ്ഥലത്തേക്ക് അഗ്നിരക്ഷ സേനക്ക് എത്താൻ കഴിയാത്ത വഴിയാണ്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിൽ തീ പടരാതിരിക്കാൻ ശ്രമിക്കുകാണ്.