'പെട്ടന്നൊരു ദിവസം പൊളിച്ച് കളയാൻ പറയുന്നതെന്ത് നീതി'; ഉത്തരവിനെതിരെ ഫ്ലാറ്റ് ഉടമകൾ
സിനിമ പ്രവർത്തകരും അഭിഭാഷകരും പ്രവാസി വ്യവസായികളുമടക്കമുള്ള നിരവധി പേരാണ് ഫ്ലാറ്റിൽ താമസിക്കുന്നത്
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച പാർപ്പിട സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റിട്ട് ഹർജി സമർപ്പിക്കാൻ മരടിലെ ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. റവന്യൂ മന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കാണാനും ഇവര്‍ തീരുമാനിച്ചു.
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്ന് നിർദ്ദേശം നൽകിയ ഹോളി ഫെയ്ത്ത് കെട്ടിട സമുച്ചയത്തിൽ തൊണ്ണൂറ് ഫ്ലാറ്റുകളാണ് ഉള്ളത്. സിനിമ പ്രവർത്തകരും അഭിഭാഷകരും പ്രവാസി വ്യവസായികളുമടക്കമുള്ള നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചാണ് ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്നാണ് ഇവർ പറയുന്നത്.
വർഷങ്ങളായുള്ള എല്ലാ സമ്പാദ്യവും സ്വരുക്കൂട്ടിയാണ് ഉടമകളിലേറെയും ഫ്ലാറ്റ് വാങ്ങിയത്. അതുകൊണ്ട് തന്നെ ഉടമകളുടെ പ്രശ്നങ്ങൾ കോടതി കണക്കിലെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമാനപ്രശ്നം നേരിടുന്ന എല്ലാ ഫ്ളാറ്റുകളുടെയും ഉടമകളുടെ കൂട്ടായ്മ ഉണ്ടാക്കി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയാല്‍ അനുകൂല ഉത്തരവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.