മുൻവർഷം വിതരണം നടത്തിയവരിൽ നിന്ന് തന്നെ അപ്പം-അരവണ നിർമാണത്തിന് ജീരകം എടുക്കും
സന്നിധാനം: ശബരിമലയിൽ അപ്പം-അരവണ നിർമാണത്തിന് ആവശ്യമായ ജീരകം മുൻവർഷം വിതരണകരാർ ഏറ്റെടുത്തു നടത്തിയ സൊസൈറ്റിയിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ ദേവസ്വം ബോർഡ് പുറപ്പെടുവിച്ചു. ഈ വർഷത്തെ നിർമാണ ആവശ്യത്തിനായി കരാർ ഏറ്റെടുത്തവരിൽ നിന്ന് ശേഖരിച്ച ജീരക സാമ്പിളുകളുടെ ലാബ് ടെസ്റ്റ് ഫലത്തിൽ കീടനാശിനി സാനിധ്യം കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞവർഷം ജീരകം ഇറക്കിയിരുന്ന സൊസൈറ്റി കുറ്റമറ്റ രീതിയിലുള്ള അസംസ്‌കൃത വസ്തുക്കളായിരുന്നു നൽകിയത്. അതിനാൽ തന്നെ ലാബ് ടെസ്റ്റ് റിപ്പോർട്ട് ക്ലിയറൻസ് ലഭിച്ചാൽ ഉടൻ പമ്പയിൽ നിന്ന് ജീരക ലോഡ് കയറ്റി അയക്കുവാൻ സാധിക്കും. നിലവിൽ അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിൽ യാതൊരു വിധ പ്രതിസന്ധികളും ഇല്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
നേരത്തെ, ശബരിമലയിലെ ഉപയോഗശൂന്യമായ ഒന്നര ലക്ഷത്തിലധികം ലിറ്റർ അരവണ നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അരവണയില്‍ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന വിവാദത്തെ തുടർന്നാണ് അരവണ ഉപയോഗശൂന്യമായത്. 1,66,000 ലിറ്റർ അരവണയാണ് ഉപയോഗശൂന്യമായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ നശിപ്പിക്കുന്നതിന് വെല്ലുവിളികൾ ഏറെയാണ്. കാനന മേഖലയിൽ അരവണ നശിപ്പിക്കുന്നത് വന്യ മൃഗങ്ങൾക്ക് ഭീഷണി ആകുമോ എന്ന ആശങ്കയാണ് ഒരുവശത്തുള്ളത്. മണ്ഡലകാലത്തെ തീർത്ഥാടകരുടെ തിരക്കിനിടയിൽ ഇത്രയധികം അരവണ എങ്ങനെ പുറത്തെത്തിക്കും എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്.
അരവണയിൽ കീടനാശിനി സാന്നിധ്യമുള്ള ഏലക്ക ഉപയോഗിച്ചു എന്ന പരാതിയെ തുടർന്ന് ആദ്യം നടത്തിയ പരിശോധനയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ വിതരണം നിർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി രണ്ടാമത് നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം ഇല്ലെന്ന് വ്യക്തമായത്
