2013-ൽ നടന്ന സംഭവത്തിൽ നാല് പ്രതികളും കുറ്റക്കാരെന്ന് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതിക്ക് മുപ്പത്തിയേഴ് വർഷം തടവും മൂന്നുലക്ഷത്തി മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ കേസിൽ, പതിമൂന്നു വർഷത്തിനുശേഷം കോടതിവിധി. അടൂർ മണക്കാല സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിലെ നാലു പ്രതികളും കുറ്റക്കാരെന്ന് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി. മൂന്നാം പ്രതിക്ക് മുപ്പത്തിയേഴ് വർഷം തടവും മൂന്നുലക്ഷത്തി മൂവായിരം രൂപ പിഴയുമാണ് ശിക്ഷ. വിദേശത്ത് നല്ലൊരു ജോലി മെച്ചപ്പെട്ട ജീവിതം എന്നിങ്ങനെ വാഗ്ദാനം നൽകിയാണ് സംഘം യുവതിയെ സമീപിച്ചത്. 2013ലാണ് യുവതി കുവൈറ്റിലാണ്. കുവൈറ്റിൽ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനം. എമിഗ്രേഷൻ അംഗീകാരമില്ലാതെയായിരുന്നു സംഘം യുവതിക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ചത്.

ജോലിക്കായി യുവതിയിൽ നിന്ന് വിസ അടക്കമുള്ള കാര്യങ്ങൾക്കായി പണവും സംഘം വാങ്ങിയെടുത്തിരുന്നു. കുവൈറ്റിലെ മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ഒരുവിധത്തിൽ കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ട നാട്ടിലെത്തിയ യുവതിയപ്പോഴും ഭീഷണിയും ഉപദ്രവവും തുടർന്നു. ഇതോടെയാണ് യുവതി പൊലീസ് സഹായം തേടിയത്. ജോലി വാഗ്ദാനം ചെയ്ത് ഇടനില നിന്ന കൂരമ്പാല സ്വദേശി ജോളി സ്റ്റാൻലി, കവിയൂർ സ്വദേശി മുരളീധരൻ നായർ, ആലുവ ചൂണ്ടി സ്വദേശി നവാസ് എന്ന ബിജുമോൻ, കവിയൂർ സ്വദേശി സതീശ് കുമാർ എന്നിവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും എമിഗ്രേഷൻ നിയമത്തിലേയും വിവിധ വകുപ്പുകൾ അനുസരിച്ചാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.


