മാല പിടിച്ചു പറിക്കാൻ ക്വട്ടേഷന്‍: ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കുഞ്ഞുമോൻ ലോക്കപ്പിലെ ടൈല്‍സ് പൊട്ടിച്ചു ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിരുവനന്തപുരം: ആര്യനാട് ചൂഴയില്‍ സ്റ്റേഷനറിക്കട ഉടമയുടെ മാല പിടിച്ചു പറിക്കാൻ ക്വട്ടേഷൻ നൽകിയ കേസില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ പിടിയിൽ വെള്ളനാട് ചാരുപാറ തടത്തരികത്തു പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍(24), വെള്ളനാട്, കമ്പനിമുക്ക് ശാന്തഭവനില്‍ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂര്‍ക്കോണം കൈതക്കുഴി പുത്തന്‍വീട്ടില്‍നിന്ന് തൊളിക്കോട്, മന്നൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് ചൂഴ ലക്ഷ്മിഭവനില്‍ സീതാലക്ഷ്മി(19)എന്നിവരാണ് പിടിയിലായത്.
ഇതിൽ കുഞ്ഞുമോൻ ലോക്കപ്പിലെ ടൈല്‍സ് പൊട്ടിച്ചു ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഞ്ചാവുകച്ചവടം നടത്തുന്ന കുഞ്ഞുമോൻ സഹായിയായ ശ്രീകാന്തിനെയും റംഷാദിനെയും വിളിച്ച് ചൂഴയിലെ വീടിനോടുചേര്‍ന്നുള്ള കടയില്‍പ്പോയി ഉടമ പുഷ്പലതയുടെ സ്വർണ്ണമാല പൊട്ടിച്ചുവന്നാല്‍ വിറ്റ് പണമാക്കി നല്‍കാമെന്നു പറഞ്ഞ് ബൈക്ക് കൊടുത്തുവിടുകയായിരുന്നു.
തുടർന്ന് കടയിൽ എത്തിയ സംഘട്ടിലെ ശ്രീകാന്ത് കടയില്‍ക്കയറി അണ്ടിപ്പരിപ്പ് ആവശ്യപ്പെടുകയും കട ഉടമ ഇത് എടുക്കാനായി തിരിഞ്ഞസമയം കഴുത്തില്‍ക്കിടന്ന 6 പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത പുറത്ത് കാത്ത് നിന്ന റംഷാദിനൊപ്പം ബൈക്കിൽ കടക്കുകയായിരുന്നു. തുടർന്ന് കുഞ്ഞുമോനും ഭാര്യ സീതാലക്ഷ്മിയും ചേര്‍ന്ന് മോഷണ മാലയെ കാട്ടാക്കടയിലുള്ള സ്വകാര്യ ഫിനാന്‍സില്‍ 1,60,000 രൂപയ്ക്ക് വിറ്റു.
ശേഷം 30,000 രൂപ വീതം ശ്രീകാന്തിനും റംഷാദിനും കൈമാറി. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജോസ് എന്‍.ആര്‍., എസ്.ഐ.മാരായ ഷീന എല്‍., രാജയ്യന്‍, പോലീസ് ഉദ്യോഗസ്ഥരായ, വിനു, സുനില്‍ ലാല്‍, നെവില്‍ രാജ്, ശ്രീനാഥ്, വിജേഷ്, മഹേഷ് കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ആർഡിഒ കോടതിയിൽ നിന്ന് സ്വർണം മോഷണം പോയെന്ന് സ്ഥിരീകരിച്ച് പൊലീസും
തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ഇതോടെ സ്വർണം കാണാതായത് സംബന്ധിച്ച ദുരൂഹത വർധിച്ചു.
ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകള്‍ പൊലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയ്തായിരുന്നു നാലു ദിവസം നീണ്ട പരിശോധന. 2007 മുതലുള്ള രജിസ്റ്റർ പ്രകാരം 500 ഓളം പവൻ സ്വർണം ലോക്കറിലെത്തിയിട്ടുണ്ട്. ഇതിൽ 72 പവൻ കാണാനില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആർഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാൽ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വർണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്. സ്വർണം കാണാതായത് പൊലീസ് കൂടി സ്ഥിരീകരിച്ചതോടെ പല ദുരൂഹതകളാണ് വർദ്ധിക്കുന്നത്. 2017 ൽ ചുമതലയേറ്റ തൊണ്ടിമുതലുകളുടെ കസ്റ്റോഡിയനായ ഒരു സീനിയർ സൂപ്രണ്ട്, തൊണ്ടിമുതലുകള്‍ പരിശോധിച്ച ശേഷമാണ് ചുമതലയേറ്റതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.