'ഈ തുക വെച്ചോളൂ, 2 മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ?' ഇരിക്കാന്‍ കസേര നല്കിയ കടയുടമക്ക് പണം നല്‍കി ഗവര്‍ണര്‍
രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുമ്പോൾ, അത്രയും നേരം കച്ചവടം മുടങ്ങിയതിൽ 1000 രൂപ കടയുടമയെ ഏൽപിച്ചാണ് ഗവർണറും സംഘവും മടങ്ങിപ്പോയത്.
![governor give money to shop owner kollam nilamel sts governor give money to shop owner kollam nilamel sts](https://static-ai.asianetnews.com/images/01hn51mq4jxcvg8sx0873153rz/mixcollage-27-jan-2024-01-56-pm-4699_363x203xt.jpg)
കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവമായ ഒരു പ്രതിഷേധത്തിനാണ് കൊല്ലം നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. ഒരു കടയുടെ മുന്നിലാണ് ഗവർണർ ഇരുന്നത്. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുമ്പോൾ, അത്രയും നേരം കച്ചവടം മുടങ്ങിയതിൽ 1000 രൂപ കടയുടമയെ ഏൽപിച്ചാണ് ഗവർണറും സംഘവും മടങ്ങിപ്പോയത്.
രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നൽകിയത്. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം. പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞിട്ടും 1000 രൂപ നൽകി. 'അദ്ദഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച് ഇവിടെയിരുന്നു. രണ്ട് മണിക്കൂര്‍ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടര്‍ന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച്പണം നല്‍കി. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫാണ് പണം നല്‍കിയത്. 1000 രൂപ തന്നു.' ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനൊടുവിൽ ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങിപ്പോയി.