റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട്: വടകര അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഴിയൂര്‍ സ്വദേശി കൈലാസ് നിവാസില്‍ ആർ.കെ ഷിജുവിനാണ് (39) പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ ചോമ്പാല പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കല്‍ നടേമ്മല്‍ റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നു. പുഴക്കല്‍ നടേമ്മല്‍ പ്രജീഷ്, നടേമ്മല്‍ രതീഷ്, ശരത്തൂട്ടന്‍, കാക്കടവ് നിധിന്‍, ശരത്ത്‌ലാല്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഷിജുവിന്റെ വീട്ടിലേക്ക് മദ്യപിക്കാനായി എത്തിയപ്പോള്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാല്‍മുട്ടിനും ചുണ്ടിനും പരിക്കേറ്റ യുവാവിനെ ആദ്യം വടകര ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read also:  മൊബൈൽ ഫോൺ വിൽപ്പനയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഹോട്ടലിൽ കത്തിക്കുത്ത്; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം