തൊഴിലാളികളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വീണു കിടക്കുന്നതായി കണ്ടത്. തലപൊട്ടി രക്തം വാർന്ന് ബോധരഹിതനായ നിലയിലായിരുന്നു തംബുരു.

കൊല്ലം: രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളി സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് ഗുരുതര പരിക്ക്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണു (30) സാരമായി പരിക്കേറ്റത്. ഫിൽറ്റർ ഹൗസ് ജംക്‌ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. കനത്ത ചൂട് കാരണം ഇവർ മുറിയിൽ കിടക്കാതെ കെട്ടിടത്തിന്റെ ടെറസിലാണ് രാത്രി ഉറങ്ങാൻ കിടക്കുന്നത്. രാവിലെ മറ്റ് തൊഴിലാളികൾ എഴുന്നേറ്റപ്പോൾ കൂടെയുണ്ടായിരുന്ന യുവാവിനെ കാമാതാവുകയായിരുന്നു.

തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വീണു കിടക്കുന്നതായി കണ്ടത്. തലപൊട്ടി രക്തം വാർന്ന് ബോധരഹിതനായ നിലയിലായിരുന്നു തംബുരു. അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ താഴെയിറക്കിയത്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുാവാവിന്‍റെ തലയോട്ടിക്ക് ഗുരുതര പൊട്ടലുണ്ട്. പാരപ്പറ്റില്ലാത്ത കെട്ടിടമായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്.