ആറ്റിങ്ങലിൽ മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമ സേനാംഗങ്ങളായ ലത, രമ എന്നിവരെ മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി രാജുവാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിത കർമ സേനാംഗങ്ങളെ മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കാട്ടുംപുറം - റോഡിൽ വച്ചായിരുന്നു സംഭവം. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് അറസ്റ്റിലായത്.
ഹരിത കർമസേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ചാക്കിൽക്കെട്ടി പാലസ് റോഡിനു സമീപത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ തിരികെയെടുക്കാൻ എത്തിയപ്പോൾ രാജു ചാക്ക് കെട്ടുകൾ തുറന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴാണ് ലതയെയും രമയെയും രാജു ആക്രമിച്ചത്.
സംഭവത്തിനു ശേഷം രാജു ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം പൊലീസിൽ പരാതിപ്പെട്ടു. പിന്നാലെ പൊലീസ് സിസിടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്‌ടർ ജെ.അജയൻ്റെ നിർദേശപ്രകാരം എസ്.ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


