ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നതും അര്‍ഹരായവരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതുമാണ് പ്രതിഷേധത്തിന് കാരണം. 

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ഇന്ന് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുന്നു. ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

കനത്ത മഴ കാരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവർ കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വില്ലേജ് ഓഫിസിന്‍റെ ഗ്രിൽ ഇളക്കി മാറ്റി അകത്ത് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നലെ രാവില 10 മണിയോടെ ആണ് ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഉച്ചയോടെ പ്രതിഷേധക്കാർ ഓഫിസിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

ഇത്തവണത്തെ കനത്ത മഴയ്ക്ക് പിന്നാലെ വിലങ്ങാട് സെന്‍റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേരുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം