പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ആഷ്നിക്ക് കളക്ടറിൽ നിന്ന് അവാർഡ് ലഭിച്ചു. ഭിന്നശേഷിക്കാരിയായ ആഷ്നിയുടെ സ്വപ്നം കളക്ടറുടെ കൂടെ ഫോട്ടോ എടുക്കണമെന്നായിരുന്നു. 

പത്തനംതിട്ട: 'ആദരവ് വാങ്ങണം, കളക്ടർക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇടണം', അമ്മ ഷൈനിയോട് ആഗ്രഹം പറഞ്ഞുറപ്പിച്ചായിരുന്നു കുന്നന്താനത്ത് നിന്ന് ഓമല്ലൂരിലേക്ക് ആഷ്‌നി എത്തിയത്. പത്താം തരത്തിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികളെ ആദരിക്കാൻ ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ 'റസിലിയൻസ് ആൻഡ് എക്സലൻസ്' അവാർഡ് വാങ്ങാൻ എത്തിയ 200 ഓളം കുട്ടികളിൽ ഒരാളായിരുന്നു ആഷ്നിയും.

ആഗ്രഹം പറഞ്ഞ ഉടൻ ആഷ്നിക്കും കൂട്ടുകാരൻ ഹരി കൃഷ്ണനുമൊപ്പം ഫോട്ടോക്ക് ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണനും കൂടി. ഏറെ നാളായുള്ള ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് ആഷ്നി. കുന്നന്താനം എൻഎസ്എസ് എച്ച്എസ്എസിൽ നിന്ന് 93 ശതമാനം മാർക്ക് നേടിയാണ് ആഷ്‌നി പത്താംതരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. ഇവിടെത്തന്നെ ഹ്യുമാനിറ്റീസ് ആദ്യ വർഷ വിദ്യാർത്ഥിയാണ് ഇപ്പോൾ.

മൂന്നര വയസിലാണ് കുട്ടിക്ക് വളർച്ചയിൽ വ്യത്യാസമുള്ളത് മനസിലാക്കുന്നത്. പ്രവാസിയായിരുന്ന അച്ഛൻ അഭിലാഷ് അഞ്ചു വർഷം മുന്നേ മരണപെട്ടിരുന്നു. സഹോദരി ആഷ്‌ലി പ്ലസ് ടു വിദ്യാർത്ഥിയാണ്. സെറിബ്രൽ പാഴ്സിയുമായി മല്ലിടുമ്പോഴും പഠിക്കാൻ ഏറെ ഇഷ്ടം കാണിക്കുന്ന കുട്ടിയാണ് ആഷ്‌നിയെന്ന് അമ്മ ഷൈനി പറഞ്ഞു. കളക്ടർ ആകാനാണ് ആഗ്രഹം. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പ്രോത്സാഹനം നൽകുന്നതിനും വേദി ഒരുക്കിയ കളക്ടറോട് ഉള്ള നന്ദിയും അവർ കൂട്ടിച്ചേർത്തു.