അബുദാബിയിൽ നിന്ന് എത്തിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള വൻ കഞ്ചാവ് കടത്തിന് പിടിവീണു. അബുദാബിയില്‍ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് വിമാനത്താവളം വഴി കൊണ്ടു വന്നത്. 15 കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് വാങ്ങാനെത്തിയ കണ്ണൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അബുദാബിയിൽ നിന്നെത്തിയ എത്തിഹാദ് വിമാനത്തിലെ യാത്രക്കാരനാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. 14 പാക്കറ്റുകളിലാക്കി ഒരു വലിയ ട്രോളി ബാഗ് നിറയെ ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച ഹൈബ്രിഡ് കഞ്ചാവ്, കാത്തുനിന്ന റെജിലിനും റോഷനും കൈമാറി ഇയാൾ കടന്നു കളഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്ത് ചുറ്റിത്തിരിഞ്ഞ റിജിലിനെയും റോഷനെയും പൊലീസ് പിടികൂടിയതോടെയാണ് വൻ ലഹരിക്കടത്തിൻ്റെ വിവരം പുറത്ത് വന്നത്. കഞ്ചാവ് വിദേശത്ത് നിന്ന് കൊണ്ടുവന്ന മുഖ്യപ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി മലപ്പുറം എസ് പി ആർ വിശ്വനാഥ് പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കോങ്ങിൽ നിന്നാണ് അബുദാബിയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. വൻ ഹൈബ്രിഡ് കഞ്ചാവ് ശേഖരം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ മറികടന്നെങ്ങനെ പുറത്തെത്തിയെന്നതിനെക്കുറിച്ചും പൊലീസിന് സംശയമുണ്ട്. ഇവർക്ക് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2018 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 109 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (58.73 ഗ്രാം ), കഞ്ചാവ് (15.6452 കി.ഗ്രാം), കഞ്ചാവ് ബീഡി (79 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 10 മുതൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.