ഫെബ്രുവരി എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ 219 വിവാഹങ്ങൾ ശീട്ടാക്കിയതിനാൽ അഭൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് പുലർച്ചെ നാല് മണി മുതൽ വിവാഹങ്ങൾ നടത്തുന്നത് ഉൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി എട്ട് ഞായറാഴ്ച 219 വിവാഹങ്ങൾ ശീട്ടാക്കി. വിവാഹ ബുക്കിംഗ് 250 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അന്നേ ദിവസം ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങ് നടത്താനും ദേവസ്വം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പുലർച്ചെ നാല് മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിനടുത്തെ ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ നടപന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ പാടില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.