പൊലീസ് സേന സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും, രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പൊലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പൊലീസിന്റെ വെബ് സൈറ്റിലുള്ള പരാമർശം തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പൊലീസ് സേന സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പൊലീസ് വെബ് സൈറ്റിലുള്ള പൗരാവകാശ ചാർട്ടറിലെ അഞ്ചാം ഖണ്ഡികയിലുള്ള പരാമർശം തിരുത്തണമെന്ന പരാതിയിലാണ് നടപടി. പൗരാവകാശ ചാർട്ടറിന്റെ പരിഷ്ക്കരണ നടപടികൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പൊതുപ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.


