മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം നാളെ നടക്കും. വലിയമ്മ സാവിത്രി അന്തർജനത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ആയില്യം പൂജയും എഴുന്നള്ളത്തും പ്രധാന ചടങ്ങുകളാണ്. ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം നാളെ. ആയില്യം പൂജയും എഴുന്നള്ളത്തും നാളെ നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും. ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും.

എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യം പൂജകൾ നടക്കും. ആയില്യംപൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിനു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും. ഇത് നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണ്. ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുന്നു എന്നാണ് വിശ്വാസം

നാളെ അവധി

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

ക്ഷേത്രത്തെ അറിയാം

14 എക്കറിൽ കൂടുതൽ വിസ്തൃതിയുള്ള കാവുകൾക്കുള്ളിൽ കിഴക്ക് ദർശനമായി മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മഹാദേവന്റെ കണ്ഠാഭരണമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകൾ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയുമാണ് മറ്റ് പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്ന ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്ണു ശയിക്കുന്ന അനന്തൻ കുടികൊള്ളുന്നു. അപ്പൂപ്പൻ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്.