സോഷ്യൽ സയൻസ് അധ്യാപികയെ ഇംഗ്ലീഷ് അധ്യാപികയാക്കാനായിരുന്നു സർക്കാർ ഉത്തരവ്. എന്നാല്‍ വകുപ്പിന്‍റെ ഉത്തരവ് ഡി ഇ ഒ നടപ്പാക്കാതെ തടഞ്ഞുവച്ചു.
കോഴിക്കോട് : തസ്തിക മാറ്റം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതിരുന്ന ഡി.ഇ.ഒയുടെ നടപടിക്കതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 2011 ൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അധ്യാപികയുടെ പരാതിയിലാണ് നടപടി.
രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് താമരശേരി ഡിഇഒ ക്കാണ് ഉത്തരവ് നൽകിയത്. പേരാമ്പ്ര ഹയർ സെക്കൻററി സ്കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അധ്യാപികക്ക് തസ്തിക മാറ്റത്തിന് സർക്കാർ അനുമതി നൽകിയത്.
Read More : അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
എച്ച് എസ് എ സോഷ്യൽ സയൻസ് അധ്യാപികയെ ഇംഗ്ലീഷ് അധ്യാപികയാക്കാനായിരുന്നു സർക്കാർ ഉത്തരവ്. പ്രസ്തുത ഉത്തരവാണ് ഡി ഇ ഒ അംഗീകരിക്കാത്തത്. 22 വർഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപികയെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുന്നതായും പരാതിയിൽ പറയുന്നു. ഇതും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്.
