കേരളത്തിലെ ജനവിധിയെ തുടർന്ന് കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കത്തെ സിപിഎം നേതാവ് കെകെ ശൈലജ രൂക്ഷമായി വിമർശിച്ചു. ഈ കസേര കളി സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും സർക്കാർ രൂപീകരണം വൈകരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കസേര കളിയിൽ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായി കെകെ ശൈലജ ടീച്ചര്‍. കോൺഗ്രസിന് മികച്ച ജനവിധി കേരളത്തിൽ ഉണ്ടായെന്നും, എൽഡിഎഫിനേറ്റ തിരിച്ചടി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും ഫേസ്ബുക്കിൽ കുറിച്ച് ശൈലജ, കോൺഗ്രസിൽ നടക്കുന്ന കസേര കളിയെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഇത്രയും തര്‍ക്കമാണെങ്കിൽ സര്‍ക്കാര്‍ എങ്ങനെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുമെന്ന് അവര്‍ ചോദിക്കുന്നു. ഇനിയും സര്‍ക്കാര്‍ ഉണ്ടാക്കാൻ വൈകിയാൽ ഇത് കടുത്ത അരാജകത്വത്തിലേക്ക് കേരളത്തെ നയിക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.

കുറിപ്പിങ്ങനെ..
മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എൽഡിഎഫിന്റെ പരാജയ കാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടു പോകും. എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവൺമെന്റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും.


