ആസിഡ് ഉള്ളില്‍ചെന്ന വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് (thalayolaparambu) ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെ മെഡിക്കൽ കോളജ് (Kottayam Medical College) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്.
മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരൻ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടരക്കരയിലെ ദുരന്തം
കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. രാവിലെ വീട് തുറക്കാതിരുന്നതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെയും മക്കളെയും കൊല്ലാൻ രാജേന്ദ്രനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. രാജേന്ദ്രന് സാമ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ് രാജേന്ദ്രനെന്ന് ചില സൂചനകൾ പുറത്തുവന്നെങ്കിലും ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.