മദ്യലഹരിയില്‍ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലില്‍ വന്‍ നാശനഷ്ടം. ജീവാപായത്തില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുക്കം മാമ്പറ്റയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നടന്നത്.
കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലില്‍ വന്‍ നാശനഷ്ടം. ജീവാപായത്തില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുക്കം മാമ്പറ്റയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. അപകടകരമായരീതിയിൽ വാഹനമോടിച്ച പൂളക്കോട് സ്വദേശി നായര്‍കുഴി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
മുക്കം അഗസ്ത്യമുഴി ഭാഗത്ത് നിന്ന് കുന്നമംഗലം ഭാഗത്തേക്കാണ് ഇയാള്‍ ഇന്നോവ കാറുമായി അമിത വേഗതയില്‍ എത്തിയത്. അഗസ്ത്യമുഴി വളവില്‍ വെച്ച് ഒരു കാറില്‍ ഇടിച്ച് ആദ്യം അപകടമുണ്ടാക്കി. എന്നാല്‍ ഇയാള്‍ വാഹനം നിര്‍ത്താതെ വീണ്ടും ഓടിച്ചുപോവുകയായിരുന്നു. ഇതിനിടയില്‍ മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കിയെന്നും വിവരമുണ്ട്. പിന്നീട് മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്താണ് നിര്‍ത്തിയത്. ഇന്നോവ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അഗസ്ത്യമുഴിലില്‍ വെച്ച് ഇടിച്ച കാറിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. മാമ്പറ്റയില്‍ വെച്ച് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ഇയാള്‍ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്. പോലീസ് പിന്നീട് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.


