നാല് ദിവസത്തിനിടെ എം.ഡി.എം.എ പിടികൂടുന്നത് ഇത് മൂന്നാം തവണ. മുത്തങ്ങയിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു.

മാനന്തവാടി: ഓണത്തോട് അനുബന്ധിച്ച് വയനാട്ടിലെ അതിര്‍ത്തി മേഖലകളിലും മറ്റും തുടരുന്ന പോലീസ് പരിശോധനയില്‍ കുടുങ്ങി ലഹരിമാഫിയ. അമ്പത് ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ തിരുനെല്ലി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. താമരശ്ശേരി കണ്ണപ്പന്‍കുണ്ട് വെളുത്തേന്‍കാട്ടില്‍ വീട്ടില്‍ വി.കെ മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസിലെ പരിശോധനയിലാണ് ഇര്‍ഫാന്‍ വലയിലായത്. ബസിലെ യാത്രക്കാരനായ ഇയാള്‍ കിടന്ന ബെഡില്‍ മൂന്ന് സിപ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച 50.009 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുനെല്ലി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും അതിര്‍ത്തികളിലും പരിശോധന ശക്തമായി തുടരുകയാണ്. ജില്ലയില്‍ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ കൊമേഴ്ഷ്യല്‍ അളവില്‍ പിടികൂടുന്നത് ഇത് മൂന്നാം തവണയാണ്. മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ കവുങ്ങിന്‍ തൊടി വീട്ടില്‍ കെ.എ നവാസി(32)നെ പിടികൂടിയിരുന്നു.

കൂട്ടുപ്രതിയായ മലപ്പുറം, പറമ്പില്‍പീടിക, കൊങ്കചേരി വീട്ടില്‍ പി. സജില്‍ കരീം(31)മിനെയും പൊലീസ് പിടികൂടിയിരുന്നു. തൊട്ടടുത്ത ദിവസം മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റില്‍ നടന്ന പരിശോധനയില്‍ 19.38 ഗ്രാം എം.ഡി.എം.എയുമായി റിപ്പണ്‍ സ്വദേശി വടക്കന്‍ വീട്ടില്‍ കെ അനസ്(21) നെയും അറസ്റ്റ് ചെയ്തിരുന്നു. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസ്സില്‍ അനസ് ഇയാളെ പിടികൂടിയത്.