പാലാ നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഭരണരംഗത്തെ പരിചയക്കുറവും ഏകപക്ഷീയമായ തീരുമാനങ്ങളും നഗരസഭയിൽ കടുത്ത സ്തംഭനാവസ്ഥ സൃഷ്ടിച്ചുവെന്നും, പ്രതിപക്ഷം എന്ന നിലയിലുള്ള ധാർമ്മിക കടമയാണ് നിർവഹിക്കുന്നതെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.

പാലാ: ആറുമാസം പിന്നിട്ട പാലാ നഗരസഭാ ഭരണത്തിൽ കടുത്ത സ്തംഭനാവസ്ഥയെന്ന് ആരോപിച്ച് നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ചെയർപേഴ്സന്‍റെ പരിചയക്കുറവും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് നഗരസഭയെ പ്രതിസന്ധിയിലാക്കിയതെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. മികച്ച വിദ്യാഭ്യാസം ഉണ്ടായിരിക്കാം, എന്നാൽ ഭരണരംഗത്ത് ആവശ്യമായ പരിചയം ചെയർപേഴ്സണില്ല. മിടുക്കിയായി ഭരണം നടത്താൻ 'അപ്പന്റെ ദാഷ്ട്യം' മാത്രം പോരെന്നും കൗൺസിലർമാർ പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർനടപടികൾക്കായി ജോയിന്റ് ഡയറക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് കൈമാറിയതായി എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ചട്ടപ്രകാരം 15 ദിവസത്തിനകം ഇതിന്മേൽ നടപടിയുണ്ടാകും. മറ്റ് നഗരസഭകളെല്ലാം ഫണ്ട് ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോൾ പാലായിൽ ഒരു തരത്തിലുള്ള മഴക്കാലപൂർവ പ്രവർത്തനങ്ങളും നടന്നിട്ടില്ല. വികസന ഫണ്ട് വാർഡുകളിലേക്ക് വീതം വെക്കുന്നതിൽ കടുത്ത വിവേചനമാണ് കാണിക്കുന്നത്. ചില വാർഡുകൾക്ക് രണ്ട് ലക്ഷം രൂപ നൽകുമ്പോൾ മറ്റ് ചില വാർഡുകൾക്ക് അഞ്ചും ആറും ലക്ഷം രൂപ വരെ നൽകി സ്വന്തക്കാരെ സഹായിക്കുന്നു.

നഗരസഭയിലെ അതിപ്രധാനവും വിലപ്പെട്ടതുമായ ഔദ്യോഗിക ഫയലുകൾ ദുരൂഹമായ സാഹചര്യത്തിൽ നഷ്ടപ്പെടുന്നു. മുൻ ചെയർമാൻമാരും സീനിയറുമായ കൗൺസിൽ അംഗങ്ങൾക്ക് പോലും നഗരസഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെയർപേഴ്സണോട് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും എൽഡിഎഫ് കൗണ്‍സിലർമാര്‍ പറഞ്ഞു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് എല്ലാ വാർഡുകളിലും കുടിവെള്ളം കൃത്യമായി എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുടിവെള്ളം ആവശ്യപ്പെടുമ്പോൾ 'അച്ഛനോട് പറയാൻ' ആവശ്യപ്പെടുന്ന തരത്തിലുള്ള മറുപടിയാണ് ലഭിക്കുന്നത്.

'വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനില്ല'

കൂടുതൽ സീറ്റുകളുള്ള മുന്നണി എന്ന നിലയിൽ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫിന് സാധിക്കുമായിരുന്നു. എന്നാൽ, നിലവിലെ കുടുംബ മുന്നണിയുമായി ചേർന്ന് ഭരണം നടത്തിയാൽ അത് പാലായിലെ പൊതുസമൂഹത്തിന് ഗുണം ചെയ്യില്ലെന്ന് ബോധ്യമുള്ളതിനാലാണ് പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതെന്ന് എൽഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വതന്ത്ര കൂട്ടായ്മയുടെയോ കുടുംബ മുന്നണിയുടെയോ പരസ്യമായ പിന്തുണ പോലും എൽഡിഎഫ് സ്വീകരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഡിവൈഎഫ്ഐ സമ്മേളനവുമായി ബന്ധപ്പെട്ട തർക്കമാണ് അവിശ്വാസത്തിലേക്ക് നയിച്ചതെന്ന പ്രചാരണം കൗൺസിലർമാർ തള്ളി. ഒരാഴ്ച മുമ്പ് മാത്രമാണ് ഡിവൈഎഫ്ഐ സമ്മേളനത്തിന്‍റെ കാര്യം വന്നത്. എന്നാൽ അതിനുമുമ്പ് തന്നെ കൗൺസിലിൽ നിരന്തരമായ ഭരണപ്രതിസന്ധികളും കൗൺസിലർമാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. കൗൺസിലിൽ മുൻകൂർ അനുമതി നൽകാൻ പോലും നിലവിൽ ചെയർപേഴ്സണ് സാധിക്കാത്ത വിധം ഭരണം പൂർണ്ണമായി സ്തംഭിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം എന്ന നിലയിലുള്ള ധാർമ്മിക കടമ മുൻനിർത്തി അവിശ്വാസ പ്രമേയം നൽകിയതെന്ന് എൽഡിഎഫ് അറിയിച്ചു.