ഉടൻതന്നെ സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു. ബാഗ് മറന്നുവെച്ച വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. സ്റ്റേഷനിൽ വിളിച്ചു വരുത്തി.

മലപ്പുറം : അങ്ങാടിപ്പുറം സ്വദേശിയായ വയോധികന് നഷ്ടപ്പെട്ട ബാഗും പണവും കണ്ടെത്തി നൽകി പെരിന്തൽമണ്ണ പൊലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയിൽ ശ്രീകുമാരൻ തമ്പി ട്രഷറിയിൽ നിന്ന് പണമെടുത്ത് പുറത്തുവന്നു നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടറിന് പകരം അതേ നിറത്തിലുള്ള മറ്റൊരു സ്‌കൂട്ടറിൽ പണം വെക്കുകയും പിന്നീട് വീണ്ടും ട്രഷറിയിലേക്ക് പോയി തിരികെ വന്ന് തന്റെ സ്വന്തം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയുമായിരുന്നു.

വീട്ടിലെത്തി നോക്കുമ്പോൾ പണം വെച്ച ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായി. ഉടൻതന്നെ പെരിന്തൽമണ്ണ ട്രഷറി പരിസരത്തെത്തി ബാഗ് വെച്ച വാഹനത്തെ കുറിച്ച് അന്വേഷണം നടത്തി. നിരാശനായി മനോവിഷമത്തിൽ നിൽക്കുന്നത് കണ്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ഉല്ലാസ് കാര്യം അന്വേഷിക്കുകയും പ്രശ്നം സ്റ്റേഷനിലെ എസ് ഐ നൗഷാദിനെ അറിയിക്കുകയുമായിരുന്നു. ഉടൻതന്നെ സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു.

ബാഗ് മറന്നുവെച്ച വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. സ്റ്റേഷനിൽ വിളിച്ചു വരുത്തി. പണവും ബാഗും തന്റെ വാഹനത്തിലുള്ളത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ആലിപ്പറമ്പ് സ്വദേശിയായ വാഹന ഉടമ പണവും ബാഗും സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചു. ശ്രീകുമാരൻ തമ്പിക്ക് പെരിന്തൽമണ്ണ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജീവ് കുമാർ പണവും ബാഗും തിരികെ നൽകുകയായിരുന്നു.

മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്

മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടന്‍ ലാസിം (25), കൂട്ടാളി ചെമ്പങ്കാട് സ്വദേശി പുതുമാളിയേക്കല്‍ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മമ്പാടും പരിസരങ്ങളിലും ഒരാഴ്ചയോളമായി രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന ഒരു സംഘം യുവാക്കൾ നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

ഇതിനിടെ മമ്പാട് സ്വദേശിയും കര്‍ഷകനുമായ തോട്ടഞ്ചേരി അഹമ്മദ്‌കോയ എന്ന ടി സി കോയയുടെ പുള്ളിപ്പാടം ഉതിരകുളത്തുള്ള റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് രാത്രിയില്‍ വാതില്‍ കുത്തി തുറന്ന് ഒന്നര ക്വിന്റല്‍ ഒട്ട്പാലും റാട്ടപ്പുരയില്‍ ഉപയോഗിക്കുന്ന റബര്‍ റോളറിന്റെ 15,000 രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ് രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.