ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ് ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ അജയൻ എന്ന അജയനാണ് (44) അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് സംഭവം. പാറോട്ടുകോണം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എ.എസ് സൂപ്പർമാർക്കറ്റിൽ കയറിയാണ് ഉടമയെ ഭീഷണിപ്പെടുത്തിയത്. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശിയായ സാൽവിൻ ഷിബുവിനെ (27) ഭീഷണിപ്പെടുത്തിയ ശേഷം പോക്കറ്റിൽനിന്ന് ആയിരത്തോളം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. 

പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിൽ മുട്ടടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അജയനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകള്‍ ഉള്ളതായി സി.ഐ ഹരിലാൽ വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read also: 'ഇനിയും പറ്റില്ല, പരിഹാരം വേണം'! വീട്ടുമുറ്റത്ത് കളിക്കവെ ഈ കുട്ടികൾ നേരിട്ട ആക്രമണം ചൂണ്ടികാട്ടി നാട്ടുകാർ

മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരം പൂവാര്‍ കരുംങ്കുളം പാലോട്ടു വിള വീട്ടില്‍ രതീഷ് എന്ന പൊടിയ(33)നെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തെങ്ങിന്‍ പുരയിടത്തില്‍ ആളെഴിഞ്ഞ സ്ഥലത്ത് രതീഷും സുഹൃത്തുക്കളും മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീടിന് പിന്നില്‍ മറഞ്ഞു നിന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൂവാര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...