മദ്യലഹരിയിൽ വളർത്തുനായയെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് കൊല്ലം മയ്യനാട് സ്വദേശിക്ക് നേരെ അയൽവാസിയുടെ വധശ്രമം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: മദ്യലഹരിയിൽ വളർത്തു നായയെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചതിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കൊട്ടിയം മയ്യനാട് പനവേലിൽ സ്വദേശി രാജീവാണ് അയൽവാസിയായ കബീർകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥിരം മദ്യപാനിയായ രാജീവ് മദ്യപിച്ചെത്തി വീട്ടിലെ വളർത്തുനായ്ക്കളെ ഉപദ്രവിക്കുന്നത് പതിവാണ്. പലതവണ നാട്ടുകാർ ഇതിനെ ചോദ്യംചെയ്തെങ്കിലും ഉപദ്രവം തുടർന്നു. ഇന്നലെയും മർദ്ദനം തുടരുന്നതിനിടെ കബീർ കുട്ടി ഇത് ചോദ്യം ചെയ്തു. വൈരാഗ്യത്തിൽ വീണ്ടും മദ്യപിച്ചെത്തിയ രാജീവ് കബീർ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തി.
കത്തികൊണ്ട് ആക്രമണം
രാതിയുമായി കബീർക്കുട്ടി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടാൻ ശ്രമിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കബീർ കുട്ടിയെ രാജീവ് കുത്തി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച കബീർ കുട്ടിയുടെ വീട്ടിലെ സ്ത്രീകൾക്കടക്കം മർദ്ദനമേറ്റു. വീട്ടുകാർ മർദ്ദനദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി രാജീവിനെ കസ്റ്റഡിയിലെടുത്തു. വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ, തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി രാജീവിനെതിരെ കേസെടുത്തു. മുൻപും നിരവധി കേസുകളിലെ പ്രതിയാണ് രാജീവ് എന്ന് പൊലീസ് പറയുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കബീർകുട്ടി.


