നാസർ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നെടുമങ്ങാട്: തിരുവനന്തപുരത്ത് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് തേക്കട സ്വദേശി നാസറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. 

പരിശോധനയിൽ ഇയാളിൽ നിന്നും 155 ഗ്രാം കഞ്ചാവ് 0.28 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കാനുള്ള 32 സിറിഞ്ചുകൾ, മയക്കുമരുന്നുകൾ തൂക്കി നോക്കുന്നതിനുള്ള ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസ്, പാക്കിംഗ് കവറുകൾ എന്നിവയും ലഭിച്ചു. നാസർ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റാരെങ്കിലും ഇയാൾക്കൊപ്പമുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് അടഞ്ഞ് കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. അതിനിടെ വർക്കലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി. അശോകൻ(54 ), അനിൽ കുമാർ (41) എന്നിവരെ പിടികൂടി. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. അജയൻ പിള്ളയും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.