സ്വകാര്യ വ്യക്തി കൈയേറാൻ ശ്രമിച്ച ഭൂമിയിൽ കൊടികുത്തി എൽഡിഎഫ് പ്രവർത്തകർ
റോഡരികിലായുള്ള ഏകദേശം 12 സെന്റിന് മുകളിൽ വരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള ഭൂമിയാണ് ഇത്.
ഹരിപ്പാട് : ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനേഴാം വാർഡിൽ കുമാരകോടി കരുവാറ്റ റോഡിന് അരികിൽ സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ എൽ ഡി എഫ് പ്രവർത്തകർ കൊടികുത്തി. റോഡരികിലായുള്ള ഏകദേശം 12 സെന്റിന് മുകളിൽ വരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള ഭൂമിയാണ് ഇത്. കഴിഞ്ഞ ദിവസമാണ് സമീപ വസ്തുവിന്റെ ഉടമ ഇവിടെ കടന്നു കയറി അതിർത്തി കല്ലുകൾ സ്ഥാപിച്ചു തെങ്ങിൻ തൈകൾ വെച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പർ അർച്ചന ദിലീപ് എൽ ഡി എഫ് നേതാക്കളെ വിവരം അറിയിച്ചു . ഇതിനെ തുടർന്ന് വാർഡ് മെമ്പർ അർച്ചന, സിപിഐ എം ലോക്കൽ കമ്മറ്റി അംഗം അനിൽ കുമാർ, സിപിഐ ബ്രാഞ്ച് സെക്രട്ടറി നൗഫൽ, ഷിജി, ഉമേഷ് ഉല്ലാസ്, രമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊടി കുത്തുകയായിരുന്നു .തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കൃഷി ഭവൻ, മൃഗാശുപത്രി, ക്ഷീര വികസന സഹകരണ സംഘം തുടങ്ങി നിരവധി ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാർ ഭൂമി ഇത്തരത്തിൽ കയ്യേറുന്നത്.
കുമളിയിൽ എം.എം.ജെ. പ്ലാന്റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ട ഭൂമി നിയമ വിരുദ്ധമായി തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നു. നിയമം ലംഘിച്ച് മുറിച്ചു വിറ്റ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി കുമളി പഞ്ചായത്തും വാങ്ങിയെന്നതാണ് വിരോധാഭാസം. ഇടുക്കിയിലെ പെരിയാര്‍ വില്ലേജില്‍നിന്നും കുമളി വില്ലേജിന്‍റെ ഭാഗമാക്കിയ സര്‍വേ നമ്പര്‍65 ഡിയിലുള്ള സ്ഥലം ചുരക്കുളം ടീ എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. 2008 ഇതിൽ കുറച്ചു ഭാഗം മുറിച്ചു വിറ്റു. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ കെട്ടിടങ്ങള്‍ പണിയാനോ പാടില്ലെന്ന നിയമം ലംഘിച്ചായിരുന്നു വിൽപന.
ഈ സ്ഥലമാണിപ്പോൾ വീണ്ടും മുറിച്ചു വിൽക്കുന്നത്. വിറ്റതിൽ ചിലയിടത്ത് പഞ്ചായത്തിന്‍റെ പെര്‍മിറ്റു പോലുമില്ലാതെ നിർമാണം തകൃതിയായി നടക്കുന്നു. ബി.ടി.ആറില്‍ പുരയിടം എന്ന രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന് കുമളി വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തോട്ടം ഭൂമിയാണെന്നും തോട്ടം നികുതി അടച്ചിരുന്നതാണെന്നുമുള്ള വസ്തുതകള്‍ മറച്ചു വച്ചാണ് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.