ചേർത്തലയിൽ ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ. വയലാർ സ്വദേശി സാലിയെ ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2022-ൽ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ചേർത്തല: ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലിയെയാണ് (50) ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. വയലാർ സ്വദേശിയായ ചൂഴാട്ടിത്തറ വീട്ടിൽ ആന്റണിയുടെ മകൻ വർഗീസിനെ കുത്തിയ കേസിലാണ് ശിക്ഷ. മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

വർഗീസ് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്, സാലി വീട്ടിൽ അതിക്രമിച്ചുകയറി കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിയത്. 2022 മെയ് 15ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി വർഗീസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത ചേർത്തല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ജെ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി കോടതിയിൽ ഹാജരായി.