കരൾ മാറ്റിവെച്ചില്ലെങ്കിൽ ജീവന് ആപത്താണെന്ന നിലയിൽ എത്തിയതോടെയാണ് മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ അമൃത അച്ഛന് കരൾ പകുത്തു നൽകാൻ തയ്യാറായത്. 70 ശതമാനവും കരൾ അമൃത അച്ഛനു നൽകി.

​പത്തനംതിട്ട: അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സ്വന്തം കരളിന്റെ പാതിയും പകുത്തു നൽകിയ മകളുടെ പോരാട്ടം ഫലം കണ്ടില്ല. അടൂർ കൊടുമൺ സ്വദേശി പ്രദീപ് കുറുപ്പിന്റെ വേർപാട് മലയാളി മനസ്സാക്ഷിയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥനകളും ആ മകളുടെ വലിയ കരുണയും ബാക്കിയാക്കിയാണ് പ്രദീപ് യാത്രയായത്. ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്നാണ് കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി കുറുപ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

അഞ്ചുവർഷമായി ചികിത്സയിലായിരുന്ന പ്രദീപിന്‍റെ ആരോഗ്യനില കഴിഞ്ഞ ഒരു വർഷമായി ഗുരുതരമായിരുന്നു. കരൾ മാറ്റിവെച്ചില്ലെങ്കിൽ ജീവന് ആപത്താണെന്ന നിലയിൽ എത്തിയതോടെയാണ് മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ അമൃത അച്ഛന് കരൾ പകുത്തു നൽകാൻ തയ്യാറായത്. 70 ശതമാനവും കരൾ അമൃത അച്ഛനു നൽകി. വിവിധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ലക്ഷക്കണക്കിന് രൂപ ചെലവ് വന്ന ശസ്ത്രക്രിയ നടത്തിയത്.

2025 ഡിസംബർ 26ന് അമൃതയുടെ കരൾ അച്ഛന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചു. എന്നാൽ ശനിയാഴ്ച രാത്രിയോടെ പ്രദീപ് മരണത്തിന് കീഴടങ്ങി. അച്ഛന്റെ അന്ത്യ കർമ്മങ്ങൾ അമൃതയും ചേർന്നാണ് ചെയ്തത്. വൻ ജനാവലിയാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയത്. അമൃതയുടെ കരച്ചിൽ കണ്ടു നിന്നവരുടെയും കണ്ണു നനയിച്ചു. അരുൺ പ്രദീപ് ആണ് മറ്റൊരു മകൻ. സിനിയാണ് ഭാര്യ.