അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ, ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത
പത്ത് ലക്ഷം രൂപയാണ് മാനന്തവാടി രൂപത അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ധനസഹായം നൽകുക.
![Mananthavady Diocese announces 50 lakh compensation for elephant attack death ajeesh family nbu Mananthavady Diocese announces 50 lakh compensation for elephant attack death ajeesh family nbu](https://static-ai.asianetnews.com/images/01hpbyt86kr13t3asnrtwkgytt/elephant-attack_363x203xt.jpg)
വയനാട്: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത. പത്ത് ലക്ഷം രൂപയാണ് മാനന്തവാടി രൂപത അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ധനസഹായം നൽകുക.
അതേസമയം, ഭരണാധികാരികൾക്കെതിരെ വിമർശനവുമായി മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തി. വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകില്ല. വിഷയം വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ നിയമസഭയിലും ലോക്സഭയിലും ഉന്നയിക്കണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ വിമർശനം.
വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിലഡോഷ്യസ് മെത്രാപൊലീത്തയും വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉള്ളപ്പോഴും ജീവന്‍ കൈമോശം വരുന്ന സാഹചര്യമാണ് ഉള്ളത്. എത്ര പണം നഷ്ടപരിഹാരം കൊടുക്കാന്‍ കഴുയുമെന്നല്ല ചിന്തിക്കേണ്ടതെന്ന് പറഞ്ഞ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്ത, തൊട്ടടുത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഉണ്ടെന്നും ഓര്‍മ്മപ്പെടുത്തി.