മാനന്തവാടിയിൽ ദിവസങ്ങളായി തുടരുന്ന മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം കണ്ടെത്തി. ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ മോഷ്ടിച്ച കല്ലുമുട്ടംകുന്ന് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആറ് ഫ്യൂസുകളാണ് കണ്ടെടുത്തത്.

സുല്‍ത്താന്‍ബത്തേരി: ഏതാനും ദിവസങ്ങളായി മാനന്തവാടി സബ് ഡിവിഷന് കീഴില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന വ്യാപക പരാതിക്കിടയാക്കിയോടെയാണ് കെഎസ്ഇബി അന്വേഷിക്കാന്‍ ഇറങ്ങിയത്. വൈദ്യുതി ഇല്ലാതാവുന്നതിന് പിന്നില്‍ മറ്റൊരാളുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ നിന്നടക്കം ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഫ്യൂസ് കള്ളന്‍ കുടുങ്ങിയത്. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്.ഐ പി ജിതിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ മുര്‍ഷിദ്, എഎസ്‌ഐ മുഹമ്മദാലി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.