കാസര്‍ഗോഡ് നിന്ന് എറണാകുളം ജില്ലയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പൊന്നാനി ഹൈവേയില്‍ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഹാന്‍സ് പാക്കറ്റുകള്‍ കടത്താൻ ശ്രമിച്ചത്.

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വൻ ഹാന്‍സ് വേട്ട. ലോറിയില്‍ കടത്താൻ ശമിച്ച 3 ലക്ഷം ഹാൻസ് പാക്കറ്റുകള്‍ പൊലീസ് പിടികൂടി. കാസര്‍ഗോഡ് നിന്ന് എറണാകുളം ജില്ലയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പൊന്നാനി ഹൈവേയില്‍ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്.

ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മൂന്ന് ലക്ഷത്തോളം ഹാന്‍സ് പാക്കറ്റുകള്‍ കടത്താൻ ശ്രമിച്ചത്. 200ഓളം വലിയ ചാക്കുകളിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊന്നാനി ദേശീയപാതയില്‍ പൊലീസ് പരിശോധന നടത്തി ഹാൻസ് പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേയും ലഹരി മരുന്ന് കടത്ത് കേസില്‍ പ്രതിയാണ് മോദൻദാസ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നിരോധിത പുകയില ഉത്പ്പന്നം കൊടുത്തുവിട്ടവരെ കുറിച്ചും എത്തിച്ചു കൊടുക്കേണ്ടവരെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.