ബൈക്കിലെത്തിയ മഫിദുലിനെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
നിലമ്പൂർ: മലപ്പുറത്ത് എക്സൈസിന്റെ കഞ്ചാവ് വവേട്ട. നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അസം സ്വദേശി മഫിദുൽ ഇസ്‌ലാം(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാളികാവ് എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബൈക്കിലെത്തിയ മഫിദുലിനെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്.പി.കെ യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ മലപ്പുറം ഐബി ഇൻസ്‌പെക്ടർ ഷിജുമോൻ.ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അരുൺകുമാർ.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ ഇ, അഖിൽ ദാസ്.ഇ, അമിത്ത്, അഫ്സൽ, വനിത സിവിൽ എക്സൈസ് ഓഫീസർ നിമിഷ, അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ ഡ്രൈവർ സവാദ് എന്നിവർ പങ്കെടുത്തു.
അതിനിടെ എറണാകുളത്ത് 1.635 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്‍റ പിടിയിലായി. പച്ചാളം വിഷ്ണു സജനൻ എന്നയാളാണ് പിടിയിലായത്. പച്ചാളം, കടമക്കുടി, എറണാകുളം ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
