ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോകുകയായിരുന്നു...
ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നുവച്ചു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ ഭയന്ന് വിറച്ച് അമ്മ. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ മറന്നുപോയത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോകുകയായിരുന്നു. പോയ പോക്കിൽ ഇയാൾ കുട്ടിയെയും കൂട്ടി. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂട്ടിയില്ല.
തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്.
ഇടുക്കിയിലെ കാര്‍ത്യായനിയുടെ ദുരവസ്ഥ: ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കും, അടിയന്തരനടപടിക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇടുക്കിയിലെ (Idukki) കാര്‍ത്യായനിയുടെ ദുരവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. കാര്‍ത്യായനിയുടെ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കും. അടിയന്തര നടപടിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും വിഷമിക്കുന്ന ഇടുക്കി തൂക്കുപാലം സ്വദേശിയും കാന്‍സര്‍ രോഗിയുമായ എഴുപതുകാരിയുടെ അവസ്ഥയെപ്പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കണ്ടാണ് മന്ത്രിയുടെ ഇടപെടല്‍.
ആറുവർഷമായി ക്യാൻസർ ചികിത്സയിലാണ് വിധവയായ കാർത്യായനി. രോഗം ബാധിച്ചപ്പോൾ ചികിത്സ സഹായത്തിനായി അപേക്ഷിച്ചിരുന്നു. 2018 ജൂലൈയിൽ 50,000 രൂപ അക്കൌണ്ടിലെത്തി. അതേവർഷം ഒക്ടോബറിൽ വീണ്ടും 50,000 കൂടി എത്തി. ആരോഗ്യവകുപ്പിന് പറ്റിയ പിഴവു മൂലമാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്.
എഴുത്തും വായനയും അറിയാത്ത കാര്‍ത്യായനി ബാങ്കിലെത്തി അക്കൗണ്ടില്‍ പണമുണ്ടോയെന്ന് അന്വേഷിച്ച് അത്യാവശ്യത്തിനുള്ളത് എടുക്കുകയാണ് ചെയ്യുന്നത്. തൊഴിലുറപ്പ് പണിക്കൂലിയും പെൻഷനുമെല്ലാം ഈ അക്കൗണ്ടിലാണ് വരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകാൻ പണമെടുക്കാനെത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞത്.
(ചിത്രം പ്രതീകാത്മകം)
