കൊല്ലം പുനലൂർ സ്വദേശിനി ലീലാമ്മയെ (78) ആണ് രക്ഷപ്പെടുത്തിയത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് വായോധികയെ ഫയർഫോഴ്സ് പുറത്ത് എടുത്തത്.

കൊല്ലം: കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിനി ലീലാമ്മയെ (78) ആണ് രക്ഷപ്പെടുത്തിയത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വായോധികയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ലീലാമ്മയെ സാഹസികമായി പുറത്തെടുത്തത്. 

വ്യാഴാഴ്ച മകളുടെ വീട്ടിൽ നിന്ന് മടങ്ങിയ ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് പുനലൂർ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇന്നലെ വൈകിട്ട് കിണറ്റിൽ നിന്ന് വയോധികയെ കണ്ടെത്തിയത്. വയോധികയെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. എങ്ങനെയാണ് ലീലാമ്മ കിണറ്റിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരോഗ്യനില ഭേദമായ ശേഷം വയോധികയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.