ഓട്ടോറിക്ഷയില്‍ മദ്യവില്‍പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. തൃക്കലങ്ങോട് സ്വദേശിയായ റിനേഷില്‍ നിന്ന് 22 ലിറ്റര്‍ മദ്യവും വില്‍പനക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മുമ്പും അബ്കാരി കേസില്‍ പ്രതിയാണ് ഇയാള്‍.

മലപ്പുറം: ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്നതിനിടയില്‍ യുവാവ് എക്‌സൈസിന്‍റെ പിടിയില്‍. തൃക്കലങ്ങോട് പടുപ്പുംകുന്നില്‍ നടത്തിയ പരിശോധനയില്‍ തൃക്കലങ്ങോട് സ്വദേശി കല്‍പ്പള്ളി വീട്ടില്‍ റിനേഷിനെയാണ് (35) പിടികൂടിയത്. 22 ലിറ്റര്‍ മദ്യവും വില്‍പനക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും നാലായിരം രൂപയും കസ്റ്റഡിയിലെടുത്തു. മുമ്പും അബ്കാരി കേസില്‍ പ്രതിയായാ റിനേഷ് മൊബൈല്‍ ബാര്‍ രൂപത്തില്‍ ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ മദ്യം എത്തിച്ചു വില്‍പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

ലഹരി ഉപയോഗത്തിനും വില്‍പനക്കും എതിരെ തുടര്‍ന്നും പരിശോധനകളും നടപടികളും ഉണ്ടാകുമെന്നും കൂടുതല്‍ പേര്‍ എക്‌സൈസിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടെന്നും മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി നൗഷാദ് അറിയിച്ചു. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍ ജി. അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി. സുനീര്‍, സി ടി അക്ഷയ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം. ആതിര, ഡ്രൈവര്‍ എം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.