യുവതിക്കും സഹപ്രവർത്തകർക്കും നേരെ സദാചാര ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
കുരട്ടിക്കാട്ടിൽ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ കൂടി അറസ്റ്റിലായി
മാന്നാർ: കുരട്ടിക്കാട്ടിൽ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ കൂടി അറസ്റ്റിലായി. കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ വിനോദ് കുമാർ (37) ആണ് ഞായറാഴ്ച വൈകിട്ട് പിടിയിലായത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ ബിനീഷ് (36 ), അക്ബർ മൻസിലിൽ അക്ബർ (35 ), കുട്ടമ്പേരൂർ പുളിക്കാശ്ശേരിൽ കണ്ടത്തിൽ സുമേഷ് (34 ) എന്നിവരെ റിമാൻഡ് ചെയ്തു.
വീടുകൾ കയറി സാധനങ്ങൾ വിൽപന നടത്തുന്നതിന്റെ ഭാഗമായി റോഡിലൂടെ നടന്നു പോയ സെയിൽസ് എക്സിക്യുട്ടീവുകളായ യുവതിയേയും യുവാക്കളേയുമാണ് പ്രതികൾ ആക്രമിച്ചത്. വിനോദ് കുമാർ മാന്നാർ പോലിസ് സ്റ്റേഷനിൽ അബ്കാരി വകുപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പൊലിസ് പറഞ്ഞു
സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് സദാചാര ആക്രമണം നടന്നത് വൻ വാർത്തയായിരുന്നു. മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അക്രമി സംഘത്തിലെ മൂന്ന് പേരെ ഇന്നലെ തെന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more: കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു, വീടിനകത്തെ വൈദ്യുതി ബന്ധം മുഴുവനും കത്തി
അതേസമയം, ബിവറേജ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്. കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണം നടന്നത്.