ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; മലപ്പുറത്തെ എംവിഐക്ക് സസ്പെൻഷൻ
നേരത്തെ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ 17 ാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ 17 ാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
അതേസമയം ദില്ലിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ലൈംഗിക പീഡനകേസുകളില്‍ അതിജീവിതയുടെ മൊഴി സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം ഉണ്ടായി എന്നതാണ്. പീഡന കേസുകളിൽ ഒരിക്കല്‍ അതിജീവിതയുടെ മൊഴി വിശ്വാസത്തില്‍ എടുത്തു കഴിഞ്ഞാല്‍ കേസിന്റെ തുടര്‍ നടപടികൾക്ക് ആ മൊഴി ആധികാരികമാണെന്നതാണ് പരമോന്നത കോടതി ഇന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഛത്തീസ്ഗഡ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകളില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ പൊലീസ് പരാജയപ്പെട്ടാലും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് അതിജീവിതയുടെ മൊഴി മതിയാകുമെന്നാണ് കോടതി പറഞ്ഞത്. എഫ് ഐ ആറില്‍ ഉള്‍പ്പടെയുള്ള മൊഴി കേസിന് ബലം നല്‍കും. പ്രസ്തുത കേസില്‍ അതിജീവിതയുടെ മൊഴി തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി. സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്ത വസ്ത്രങ്ങളോ മറ്റു തെളിവുകളോ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയില്ല എന്ന കാരണത്താല്‍ കേസിന്റെ ബലം കുറയുന്നില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജി സുപ്രീം തള്ളുകയും ചെയ്തു.