വാടക കൊടുക്കാൻ കാശില്ല; അങ്കണവാടി അടച്ച് പൂട്ടലിലേയ്ക്ക്
ഒമ്പതാം വാർഡിൽ സ്ഥിതിചെയ്തിരുന്ന അങ്കണവാടി കുറേ വർഷമായി കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീടിന്റെ ഒറ്റമുറിയിലാണ് പ്രവർത്തിച്ചു പോരുന്നത്.
അരൂർ: വാടക കൊടുക്കാൻ 1,000 രൂപ കൂടി മാസം തോറും തരാമെന്ന് ഉറപ്പു ലഭിച്ചെങ്കിൽ മാത്രമേ കുത്തിയതോടിലെ അങ്കണവാടി തുടർന്നു പ്രവർത്തിക്കൂ. ഇല്ലെങ്കിൽ എന്നന്നേക്കുമായി അടച്ചുപൂട്ടും. കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡിലെ 82-ാം നമ്പർ അങ്കണവാടിയുടെ അവസ്ഥയാണിത്. ഒമ്പതാം വാർഡിൽ സ്ഥിതിചെയ്തിരുന്ന അങ്കണവാടി കുറേ വർഷമായി കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീടിന്റെ ഒറ്റമുറിയിലാണ് പ്രവർത്തിച്ചു പോരുന്നത്.
1,000 രൂപയാണ് പ്രതിമാസ വാടക. വർക്കറും സഹായിയും ആറു കുട്ടികളുമാണിവിടെയുള്ളത്. കരാർ കാലാവധി ഈ മാസം അവസാനിക്കും. കരാർ പുതുക്കണമെന്നുണ്ടെങ്കിൽ 3,000 രൂപയായി വാടക വർധിപ്പിച്ചു നൽകണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. 2,000 രൂപ നൽകാമെന് ഐ. സി. ഡി. എസ്. ഓഫീസിൽ നിന്നുറപ്പു കിട്ടിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്താൻ വാർഡംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ആശാ ഷാബുവിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളും ആശാ പ്രവർത്തകരും ശ്രമം തുടരുകയാണ്.
പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
1,000 രൂപ മാസം തോറും നൽകാൻ കഴിയുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ സംഘടനകളോ രംഗത്തുവരുക മാത്രമാണ് ഏക പരിഹാരമാർഗം. ഈ മാസം അവസാനിക്കുന്നതിനു മുമ്പേ കരാർ ഒപ്പുവെച്ചില്ലെങ്കിൽ അങ്കണവാടി മുറിക്ക് പൂട്ടു വീഴും.