കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമത്തെ തുടർന്ന് അധികൃതർ വിതരണം ചെയ്തത് ചെളിവെള്ളമെന്ന് പരാതി. മൂന്നാം വാർഡിലെ താമസക്കാർക്ക് ലഭിച്ച ഉപയോഗശൂന്യമായ വെള്ളത്തിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തി. സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, പഞ്ചായത്തിന്റെ അനാസ്ഥയിൽ ജനങ്ങൾ ആശങ്കയിലാണ്.
കോഴിക്കോട്: കടുത്ത വേനലില്‍ കുടിവെള്ള ലഭ്യത കുറഞ്ഞതോടെ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട നാട്ടുകാര്‍ക്ക് എത്തിച്ചു നല്‍കിയത് ചെളിവെള്ളമെന്ന് പരാതി. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിനിടെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട അന്ധനാര്‍ കാവ് ഭാഗത്ത് താമസിക്കന്നവര്‍ക്കാണ് ചെളിവെള്ളം വിതരണം ചെയ്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിച്ചത്. ബക്കറ്റുകളിലും കന്നാസുകളിലുമായി വെള്ളം ശേഖരിച്ച നാട്ടുകാര്‍ കലക്കുനിറഞ്ഞ ചെളിവെള്ളം കണ്ട് ഞെട്ടുകയായിരുന്നു. ഇതോടെ അധികൃതര്‍ക്കെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നു. അമീബിക് മസ്തിഷ്‌ക ജ്വരംമൂലം കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു നഴ്സ് മരിച്ചിരുന്നു. ഇത്രയും ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ചെളിവെള്ളം നല്‍കിയതിലെ അനാസ്ഥക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധമുണ്ടായത്.


