ഒക്ടോബറില്‍ മുത്തങ്ങയില്‍ 53.48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. വിഷ്ണുവിനെയാണ്പൊലീസ് പിടികൂടിയത്. ഇയാളാണ് ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി: ഒക്ടോബറില്‍ മുത്തങ്ങയില്‍ 53.48 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് വീട്ടില്‍ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവര്‍ ഇയാളില്‍ നിന്നാണ് ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവിനെതിരെ മാന്നാര്‍ സ്റ്റേഷനില്‍ വധശ്രമക്കേസിലുള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ ഒമ്പതാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കര്‍ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ എല്‍ 56 എക്‌സ് 6666 നമ്പര്‍ കാറിലാണ് എം.ഡി.എം.എ കടത്തിയത്. കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നേരത്തെ പിടികൂടിയിരുന്നു.