പാലക്കാട് അലനല്ലൂരിൽ തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു വീട് പൂർണമായി തകർന്നു. സദ്യ കഴിച്ച് വിരുന്നിന് പോകാനായി പുറത്തിറങ്ങിയ ഉടൻ വീട് നിലംപൊത്തിയതിനാൽ രമേഷും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് നഷ്ടപ്പെട്ടതോടെ വഴിയാധാരമായ കുടുംബം സഹായം തേടുകയാണ്.

പാലക്കാട്: തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലക്കാട് അലനല്ലൂരിൽ വീട് പൂർണമായി തകർന്നു വീണു. അലനല്ലൂർ മാളിക്കുന്നിൽ രമേഷിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രമേഷും കുടുംബവും തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മേൽക്കൂര പൂർണമായും തകർന്നു വീണ നിലയിലാണ്. തിരുവോണ സദ്യ കഴിച്ച ശേഷം രമേഷും ഭാര്യ സുനിതയും രണ്ട് മക്കളും വിരുന്ന് പോകാനായി വീടിന് പുറത്തേക്ക് ഇറങ്ങിയ തൊട്ടടുത്ത നിമിഷമാണ് അപകടം സംഭവിച്ചത്. അതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. അപ്രതീക്ഷിതമായി വീട് തകർന്നതോടെ കുടുംബം പൂർണമായും വഴിയാധാരമായ അവസ്ഥയിലാണ്. തകർന്ന വീടിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.