നവീകരിച്ച റോഡിന്‍റെ ഇരു ഭാഗത്തുമുള്ള സൂചന ബോര്‍ഡുകള്‍ അടക്കം കാട് മൂടിയ നിലയിലാണ്. പലയിടത്തും കാല്‍നട യാത്രികര്‍ക്ക് റോഡില്‍ കയറി നടക്കേണ്ട ഗതികേടാണ്. ഇന്നലെയും ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ച സംഭവമുണ്ടായി. 


കല്‍പ്പറ്റ: പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഏച്ചോം ബാങ്കിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ കമ്പളക്കാട്ടെയും കല്‍പ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ലാലി. മകന്‍: ദിപിന്‍.

തിങ്കളാഴ്ച പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍റെ വിരല്‍ അറ്റിരുന്നു. ഞായറാഴ്ചയും ഏച്ചോം - പള്ളിക്കുന്ന് റോഡില്‍ അപകടമുണ്ടായി. ഈ അപകടത്തില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാല്‍നട യാത്രികന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

നവീകരിച്ച റോഡിന്‍റെ ഇരു ഭാഗത്തുമുള്ള സൂചന ബോര്‍ഡുകള്‍ അടക്കം കാട് മൂടിയ നിലയിലാണ്. പലയിടത്തും കാല്‍നട യാത്രികര്‍ക്ക് റോഡില്‍ കയറി നടക്കേണ്ട ഗതികേടാണ്. ഇന്നലെയും ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ച സംഭവമുണ്ടായി. നാട്ടിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പിലേക്ക് നടക്കവെ തമിഴ്നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52)യെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. 

മീനങ്ങാടിയില്‍ ജോലി ചെയ്യുന്ന അണ്ണാമലൈ രണ്ട് ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായി മധു കൊല്ലി രാമഗിരിയിലെ വാടക വീട്ടില്‍ നിന്നും ടൗണിലേക്ക് വരുമ്പോള്‍ വൈകുന്നേരം അഞ്ചരയോടെ മീനങ്ങാടി- 54 -മധുകൊല്ലി റോഡിന് സമീപത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അണ്ണാമലൈയെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹവും മരണപ്പെട്ടത്.